ലോകത്തെ മുൾമുനയിൽ നിർത്തിയ ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ ദുരന്തവും രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്. സിൽക്യാര 41 എന്നു പേരിട്ടിരിക്കുന്ന വമ്പൻ ചിത്രം ബി ടൗൺ ബാദുഷ ആമിർ ഖാന്റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. ബജ്രംഗി ഭായ്ജാൻ, 83 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച കബീർ ഖാൻ ആണ് സംവിധായകൻ. ആമിർ ഖാൻ പ്രൊഡക്ഷൻസ്, മൈൻഡ് ബ്ലോയിംഗ് ഫിലിംസ് ഓസ്ട്രേലിയ, കബീർ ഖാൻ ഫിലിംസ് എന്നിവർ സംയുക്തമായാണു ചിത്രം നിർമിക്കുന്നത്.
2023 നവംബറിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരുന്ന സിൽക്യാര-ബാർകോട്ട് ടണൽ തകർന്ന് രണ്ടാഴ്ചയിലധികം ഉള്ളിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ വിവിധ ഏജൻസികൾ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണു ചിത്രത്തിന്റെ പ്രമേയം. അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ഓസ്ട്രേലിയൻ വിദഗ്ധൻ അർനോൾഡ് ഡിക്സിന്റെ നിർണായക പങ്കും ചിത്രത്തിൽ പ്രാധാന്യത്തോടെ ദൃശ്യവത്കരിക്കും.
ദി വാട്ടർ ഡിവൈനർ (2014) എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ തിരക്കഥാകൃത്ത് ആൻഡ്രൂ അനസ്റ്റാസിയോസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ ചരിത്രദിനത്തിൽ ചിത്രം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ആമിർ ഖാൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യന്റെ നിശ്ചയദാർഢ്യവും അതിജീവനവും തെളിയിച്ച സംഭവം വെള്ളിത്തിരയിൽ വരേണ്ടത് അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും ഹൃദയസ്പർശിയായ ഒരു മനുഷ്യകഥയാണ് ഇതെന്നും, ജീവനുവേണ്ടി പോരാടിയവരുടെ ആശങ്കകളും അവരുടെ കുടുംബങ്ങളുടെ കാത്തിരിപ്പും ഒപ്പം ഒരു ലക്ഷ്യത്തിനായി ഒന്നിച്ച മനുഷ്യരുടെ പ്രയ്തനവും അഭ്രപാളിയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നു സംവിധായകൻ പറഞ്ഞു.
അതേസമയം, സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന, ബട്വാര 1947 എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് ആമിർ ഖാന്റെ നിർമാണക്കന്പനി. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ഓഗസ്റ്റ് 13-ന് തിയേറ്ററുകളിൽ എത്തും. ഇതിനുശേഷമാകും സിൽക്യാര 41 -ന്റെ ചിത്രീകരണം ആരംഭിക്കുക.