Movies
ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്റെ ജന്മദിനത്തിൽ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.
ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു- വർഷങ്ങളായി എന്റെ തമാശകൾ ആസ്വദിച്ചു കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിരുന്നുള്ളൂ, കജോളിന് പിറന്നാൾ ആശംസകൾ... എന്നായിരുന്നു അജയ് ദേവഗണിന്റെ പോസ്റ്റ്. തങ്ങൾക്കിടയിലെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന ആശംസാ കുറിപ്പ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും കമന്റ് ബോക്സിൽ എത്തുന്നുണ്ട്.
1999-ലായിരുന്നു അജയ് ദേവ്ഗണിന്റെയും കജോളിന്റെയും വിവാഹം. ഹൽചൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇരുവരും തുടരുന്നു.
1992-ൽ ബേഖുദി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച കജോൾ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ബാസിഗർ, കുച്ച് കുച്ച് ഹോതാ ഹേ, ഫനാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
Movies
ഡീപ്പ് ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് ബി ടൗൺ താരം മൃണാൾ ഠാക്കുർ. സാങ്കേതികവിദ്യയുടെ വളർച്ച സിനിമയ്ക്കും കലാകാരന്മാർക്കും ഗുണകരമാകുന്പോൾതന്നെ ഭീഷണിയായും മാറുകയാണ്. അടുത്തകാലത്തായി ബോളിവുഡ് താരങ്ങളെയും ചലച്ചിത്രലോകത്തെ പ്രമുഖരെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന നിരവധി എഐ നിർമിത വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോയും ചിത്രങ്ങളും നിർമിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് താരം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. തന്റെ അനുവാദമില്ലാതെ നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് മൃണാൾ ഓർമിപ്പിച്ചു. നിലവിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും, ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും താരം തുറന്നടിച്ചു.
മൃണാൾ ഠാക്കൂർ മാത്രമല്ല, അടുത്തകാലത്തായി രശ്മിക മന്ദാന, കത്രീന കൈഫ്, രൺവീർ സിംഗ്, ആലിയ ഭട്ട് തുടങ്ങിയ നിരവധി മുൻനിര താരങ്ങളും ഇത്തരം ഡിജിറ്റൽ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. മുൻപ് രശ്മികയുടെ വ്യാജ വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിവച്ചപ്പോൾ, സിനിമ മേഖലയിലെ നിരവധി പ്രമുഖർ ഇതിനെതിരേ ശബ്ദമുയർത്തിയിരുന്നു. താരങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായും, തെറ്റായ വിവരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ആയുധമായും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നത് താരങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Movies
ലോകത്തെ മുൾമുനയിൽ നിർത്തിയ ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ ദുരന്തവും രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്. സിൽക്യാര 41 എന്നു പേരിട്ടിരിക്കുന്ന വമ്പൻ ചിത്രം ബി ടൗൺ ബാദുഷ ആമിർ ഖാന്റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. ബജ്രംഗി ഭായ്ജാൻ, 83 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച കബീർ ഖാൻ ആണ് സംവിധായകൻ. ആമിർ ഖാൻ പ്രൊഡക്ഷൻസ്, മൈൻഡ് ബ്ലോയിംഗ് ഫിലിംസ് ഓസ്ട്രേലിയ, കബീർ ഖാൻ ഫിലിംസ് എന്നിവർ സംയുക്തമായാണു ചിത്രം നിർമിക്കുന്നത്.
2023 നവംബറിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരുന്ന സിൽക്യാര-ബാർകോട്ട് ടണൽ തകർന്ന് രണ്ടാഴ്ചയിലധികം ഉള്ളിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ വിവിധ ഏജൻസികൾ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണു ചിത്രത്തിന്റെ പ്രമേയം. അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ഓസ്ട്രേലിയൻ വിദഗ്ധൻ അർനോൾഡ് ഡിക്സിന്റെ നിർണായക പങ്കും ചിത്രത്തിൽ പ്രാധാന്യത്തോടെ ദൃശ്യവത്കരിക്കും.
ദി വാട്ടർ ഡിവൈനർ (2014) എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ തിരക്കഥാകൃത്ത് ആൻഡ്രൂ അനസ്റ്റാസിയോസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ ചരിത്രദിനത്തിൽ ചിത്രം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ആമിർ ഖാൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യന്റെ നിശ്ചയദാർഢ്യവും അതിജീവനവും തെളിയിച്ച സംഭവം വെള്ളിത്തിരയിൽ വരേണ്ടത് അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും ഹൃദയസ്പർശിയായ ഒരു മനുഷ്യകഥയാണ് ഇതെന്നും, ജീവനുവേണ്ടി പോരാടിയവരുടെ ആശങ്കകളും അവരുടെ കുടുംബങ്ങളുടെ കാത്തിരിപ്പും ഒപ്പം ഒരു ലക്ഷ്യത്തിനായി ഒന്നിച്ച മനുഷ്യരുടെ പ്രയ്തനവും അഭ്രപാളിയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നു സംവിധായകൻ പറഞ്ഞു.
അതേസമയം, സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന, ബട്വാര 1947 എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് ആമിർ ഖാന്റെ നിർമാണക്കന്പനി. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ഓഗസ്റ്റ് 13-ന് തിയേറ്ററുകളിൽ എത്തും. ഇതിനുശേഷമാകും സിൽക്യാര 41 -ന്റെ ചിത്രീകരണം ആരംഭിക്കുക.
Movies
തെന്നിന്ത്യയെ ആവേശത്തിലാഴ്ത്തി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും തകർത്തഭിനയിച്ച ഗാട്ടാ ഗുസ്തി 2 തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസത്തിനുള്ളിൽ തന്നെ 19 കോടിയിലധികം രൂപ വാരിക്കൂട്ടി ബോക്സ് ഓഫീസിനെ വിറപ്പിക്കുന്ന ഈ സ്പോർട്സ് കോമഡി ചിത്രത്തിന് ഇപ്പോൾ ബോളിവുഡിൽനിന്നും വലിയൊരു അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഗംഭീര വിജയത്തിൽ തനിക്കുള്ള വലിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡിന്റെ സ്വന്തം മിസ്റ്റർ പെർഫെക്റ്റ് ആമിർ ഖാൻ!
തെന്നിന്ത്യൻ സിനിമകൾ ഇപ്പോൾ പ്രേക്ഷകർക്കു സമ്മാനിക്കുന്ന ദൃശ്യവിരുന്നിനെയും അതിന്റെ ഉള്ളടക്കത്തെയും ആമിർ ഖാൻ ഏറെ പ്രശംസിച്ചു. സാധാരണക്കാരായ പ്രേക്ഷകരെയും കുടുംബങ്ങളെയും ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന മികച്ച കോമഡിയും വൈകാരിക നിമിഷങ്ങളും ഗാട്ട ഗുസ്തി 2 - ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു.
വിഷ്ണു വിശാലിന്റെ മുൻ ചിത്രങ്ങളായ രാക്ഷസൻ, ഗാട്ട ഗുസ്തി (ആദ്യ ഭാഗം) എന്നിവയ്ക്കും ഉത്തരേന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഭാഗവും ബോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ചെല്ല അയ്യാവു ആണ് ചിത്രത്തിന്റെ സംവിധായകൻ. ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുന്നതിനൊപ്പം ആമിർ ഖാനെപ്പോലൊരു ഇതിഹാസതാരത്തിന്റെ അഭിനന്ദനം കൂടി സ്വന്തമാക്കാൻ കഴിഞ്ഞത് ഗാട്ട ഗുസ്തി 2 ടീമിന് ഇരട്ടി മധുരമാണു നൽകിയിരിക്കുന്നത്.
Movies
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിന്റെ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ "ധുരന്ധർ'-ന്റെ ട്രെയിലർ തരംഗമാകുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിൽ. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ട്രെയിലർ വൻ തരംഗമായി മാറി. കഴിഞ്ഞ ഒരാഴ്ചയായി ടീം "ധുരന്ധർ', ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരുടെ പോസ്റ്ററുകൾ ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. പോസ്റ്ററുകൾക്കു പിന്നാലെ ഇന്നു റിലീസ് ചെയ്ത ട്രെയിലറും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്.
നാലു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ "ധുരന്ധർ'-റിലേക്കുള്ള നേർക്കാഴ്ചയാണ്. ഓരോ കഥാപാത്രത്തിന്റെയും ഉൾവശംകൂടി വെളിപ്പെടുത്തുന്നതാണ് ട്രെയിലർ. അവിശ്വസനീയമായ യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് "ധുരന്ധർ'. പാകിസ്ഥാൻ ഭീകരതയും അതു തകർക്കാനുള്ള ഇന്ത്യയുടെ ഉറച്ച ശ്രമങ്ങളും അതിർത്തി കടന്നുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുമാണ് "ധുരന്ധർ' ഒരുക്കിയിരിക്കുന്നത്.
ഒരു തടവുകാരനെ പീഡിപ്പിക്കുന്ന അർജുന്റെ കഥാപാത്രത്തിന്റെ ഭയാനകമായ രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പാകിസ്ഥാൻ ഏകാധിപതി മുഹമ്മദ് സിയാ ഉൾ ഹഖ്, ഇന്ത്യയെ ആയിരം മുറിവുകളാൽ ചോര വീഴ്ത്താനുള്ള ലക്ഷ്യമാണ് വിഷയം. അർജുൻ രാംപാലിന്റെയും അക്ഷയ് ഖന്നയുടെയും ശക്തമായ പെർഫോമൻസ് ട്രെയിലർ കാണാം. ട്രെയിലർ അക്രമാസക്തമാണ്. കൂടാതെ വെടിവയ്പ്, സ്ഫോടനങ്ങൾ, വൻനാശം എന്നിവ ഉൾക്കൊള്ളുന്ന ആക്ഷൻ-പായ്ക്ക് സീക്വൻസുകൾ നിറഞ്ഞതാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ 2025 ലെ ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ്. കഥ, രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസി റോളൗട്ടിലേക്ക് നയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങ്ങിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് "ധുരന്ധർ'.