ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിന്‍റെ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ "ധുരന്ധർ'-ന്‍റെ ട്രെയിലർ തരംഗമാകുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിൽ. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ട്രെയിലർ വൻ തരംഗമായി മാറി. കഴിഞ്ഞ ഒരാഴ്ചയായി ടീം "ധുരന്ധർ', ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരുടെ പോസ്റ്ററുകൾ ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. പോസ്റ്ററുകൾക്കു പിന്നാലെ ഇന്നു റിലീസ് ചെയ്ത ട്രെയിലറും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്.
നാലു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ "ധുരന്ധർ'-റിലേക്കുള്ള നേർക്കാഴ്ചയാണ്. ഓരോ കഥാപാത്രത്തിന്‍റെയും ഉൾവശംകൂടി വെളിപ്പെടുത്തുന്നതാണ് ട്രെയിലർ. അവിശ്വസനീയമായ യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് "ധുരന്ധർ'. പാകിസ്ഥാൻ ഭീകരതയും അതു തകർക്കാനുള്ള ഇന്ത്യയുടെ ഉറച്ച ശ്രമങ്ങളും അതിർത്തി കടന്നുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുമാണ് "ധുരന്ധർ' ഒരുക്കിയിരിക്കുന്നത്.
ഒരു തടവുകാരനെ പീഡിപ്പിക്കുന്ന അർജുന്‍റെ കഥാപാത്രത്തിന്‍റെ ഭയാനകമായ രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പാകിസ്ഥാൻ ഏകാധിപതി മുഹമ്മദ് സിയാ ഉൾ ഹഖ്, ഇന്ത്യയെ ആയിരം മുറിവുകളാൽ ചോര വീഴ്ത്താനുള്ള ലക്ഷ്യമാണ് വിഷയം. അർജുൻ രാംപാലിന്‍റെയും അക്ഷയ് ഖന്നയുടെയും ശക്തമായ പെർഫോമൻസ് ട്രെയിലർ കാണാം. ട്രെയിലർ അക്രമാസക്തമാണ്. കൂടാതെ വെടിവയ്പ്, സ്ഫോടനങ്ങൾ, വൻനാശം എന്നിവ ഉൾക്കൊള്ളുന്ന ആക്ഷൻ-പായ്ക്ക് സീക്വൻസുകൾ നിറഞ്ഞതാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ 2025 ലെ ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ്. കഥ, രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസി റോളൗട്ടിലേക്ക് നയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങ്ങിന്‍റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് "ധുരന്ധർ'.